
ദോഹ: ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം വേഗത്തിൽ നടപ്പിലാക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തർ. ഈ നവംബർ 17-ന് പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2803 വേഗത്തിലും ആത്മാർത്ഥമായും നടപ്പിലാക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണ്ണമായും പിൻവാങ്ങണമെന്നും, ഗാസ നിവാസികൾ അടങ്ങുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്ഥാപിക്കണമെന്നും, പുനർനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം സാക്ഷാത്കരിക്കുന്നതിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ആദ്യപടിയായി ഇതിനെ കാണുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ സെഷന് മുമ്പായി വിയന്നയിലെ ഖത്തർ അംബാസഡറും ഐക്യരാഷ്ട്രസഭയിലെയും അന്താരാഷ്ട്ര സംഘടനകളിലെയും സ്ഥിരം പ്രതിനിധിയുമായ ജാസിം യാക്കൂബ് അൽ ഹമ്മദി പലസ്തീനിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ദുരിതപൂർണമാ അവസ്ഥകൾ എടുത്തുപറഞ്ഞ അൽ ഹമ്മദി, വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനികളെ തുടർച്ചയായി കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുന്നതിനെയും, ഇസ്രായേൽ സർക്കാരിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെയും അപലപിച്ചു. പലസ്തീനിലെയും മറ്റ് അറബ് പ്രദേശങ്ങളിലെയും ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാനും കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കാനുമുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, പലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യ തുടങ്ങിയ യുദ്ധക്കുറ്റകൃത്യങ്ങൾ കാലക്രമേണ അവസാനിക്കില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സംഘടനകൾ അവരുടെ പങ്ക് നിറവേറ്റണമെന്നും ആവശ്യപ്പെട്ടു.
ഉപരോധവും അധിനിവേശവും മൂലം പലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് മാനുഷിക സഹായം വേഗത്തിൽ വിതരണം ചെയ്യണമെന്ന് അദ്ദേഹം എല്ലാ രാജ്യങ്ങളോടും മാനുഷിക, ദുരിതാശ്വാസ സംഘടനകളോടും അഭ്യർത്ഥിച്ചു. നേരെത്തെ, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണങ്ങളെ യു.എൻ പൊതുസഭയുടെ സമ്മേളനത്തിലടക്കം ഖത്തർ ശക്തമായി അപലപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ