
ദോഹ: ഖത്തറില്‍ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പൊതുജനാരോഗ്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് രോഗ പ്രതിരോധത്തിനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. രാജ്യത്തെ ഏതൊരു പൗരനും പ്രവാസിയും എന്ത് ആവശ്യത്തിനായി പുറത്തിറങ്ങുകയാണെങ്കിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ക്യാബിനറ്റ് തീരുമാനമെടുത്തു. ഒറ്റയ്ക്ക് വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടാകും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളും. നിയമം പാലിക്കാത്തവര്‍ക്ക് മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം വരെ പിഴയും ലഭിക്കും. മേയ് 17 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ നിയമം പ്രാബല്യത്തിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam