
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ മറ്റൊരു തസ്തികകളിലേക്ക് മാറുന്നതിന് യോഗ്യപാ പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ അറിയിച്ചു. വൈദഗ്ദ്യം ആവശ്യമുള്ള ഇരുപതോളം തസ്തികകളിലേക്ക് മാറാനാണ് യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാകേണ്ടത്. അടുത്ത വര്‍ഷം മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് മാന്‍ പവര്‍ അതോരിറ്റിയുടെ തീരുമാനം.
വിസ കച്ചവടവും മനുഷ്യക്കടത്തും തടയുകയെന്ന ലക്ഷ്യത്തോടെയാണ് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. മാറുന്ന തസ്തികളിലേക്കുള്ള യോഗ്യത തെളിയിക്കാന്‍ പ്രത്യേക പരീക്ഷ നടത്തും. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് വിസ മാറ്റാനാവില്ല. ഓട്ടോമൊബൈല്‍ മെക്കാനിക്, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി ആന്റ് സേഫ്റ്റി സൂപ്പര്‍വൈസര്‍, പ്ലംബിങ്-സാനിട്ടറി വര്‍ക്കര്‍, സര്‍വേയര്‍, അലൂമിനിയം ഫാബ്രിക്കേറ്റര്‍, വെല്‍ഡര്‍, ലെയ്ത് ജോലിക്കാര്‍, അഡ്വര്‍ടൈസിങ് ഏജന്റ്, സെയില്‍ റെപ്രസന്റേറ്റീവ്, ഇറിഗേഷന്‍ ടെക്നീഷന്‍, സ്റ്റീല്‍ ഫിക്സര്‍, കാര്‍പെന്റര്‍, ലാബ് ടെക്നീഷ്യന്‍, പര്‍ച്ചേസ് ഓഫീസര്‍, അക്കൗണ്ടന്റ്, ലൈബ്രേറിയന്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികളിലാണ് ആദ്യ ഘട്ടത്തില്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷം യോഗ്യതക്ക് അനുസൃതമായ പുതിയ വിസയില്‍ മടങ്ങി വരുന്നതിന് തടസമുണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam