
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ (Ras Al Khaimah )ട്രാഫിക് പിഴകള്‍ക്ക് (Trafic fine)നല്‍കിയ 50 ശതമാനം ഇളവ് ജനുവരി 17 വരെ നീട്ടി. റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു ട്രാഫിക് പിഴയിളവ് നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. ട്രാഫിക് പെനാല്‍റ്റി പോയിന്റുകള്‍ക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ഉപയോഗിക്കാം. എന്നാല്‍ ഗുരുതര നിയമലംഘനങ്ങള്‍ ഇളവ് ബാധകമല്ല. പിഴകള്‍ അടയ്ക്കാനുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് നിയമലംഘനത്തില്‍ നിന്ന് പരമാവധി ഒഴിവാകണമെന്നും റാസല്‍ഖൈമ പൊലീസ് അഭ്യര്‍ത്ഥിച്ചു.
ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് (Passengers to Dubai) 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം (PCR Test report) നിര്‍ബന്ധം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും (Transit passengers) ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airlines) തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയ്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്‍ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
ജനുവരി രണ്ട് മുതല്‍ യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം ദുബൈയില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് യു.കെയിലെ എന്‍.എച്ച്.എസ് കൊവിഡ് പരിശോധനാ ഫലം യാത്രാ രേഖയായി സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam