അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യമേര്‍പ്പെടുത്തി; അഞ്ച് മിനിറ്റിനുള്ളില്‍ ഫലം

By Web TeamFirst Published Jul 15, 2020, 12:24 PM IST
Highlights

അബുദാബിയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനിടയിലുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന നിബന്ധന കഴിഞ്ഞ മാസം തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ നെഗറ്റീവ് റിസള്‍ട്ടില്ലാതെ വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന് വിധേയമാകാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിവായി കൊവിഡ് റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യമേര്‍പ്പെടുത്തി. അഞ്ച് മിനിറ്റിലുള്ളില്‍ ഫലം ലഭിക്കുന്ന ഈ പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ്. ബോര്‍ഡര്‍ ചെക് പോയിന്റിന് സമീപമാണ് റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

അബുദാബിയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനിടയിലുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന നിബന്ധന കഴിഞ്ഞ മാസം തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ നെഗറ്റീവ് റിസള്‍ട്ടില്ലാതെ വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന് വിധേയമാകാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലേസര്‍ അധിഷ്ഠിത ടെസ്റ്റിങ് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയും അബുദാബി ആരോഗ്യ വകുപ്പും അറിയിച്ചു.

റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാം. എന്നാല്‍ ഫലം പോസ്റ്റിറ്റീവാണെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ഇങ്ങനെ പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകുന്നവര്‍ തങ്ങളുടെ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചുപോവുകയും പരിശോധനാഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുകയും വേണം. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ 48 മണിക്കൂറിനകം എമിറേറ്റില്‍ പ്രവേശിക്കാം. 

click me!