
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, ആഗോള ലോജിസ്റ്റിക്സ് രംഗത്തേക്ക് ചുവടുവെക്കുന്നു. കമ്പനിയുടെ ചരക്ക് സേവന വിഭാഗമായ ‘റിയാദ് കാർഗോ’ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ കരുത്തിൽ ആഗോള എയർ കാർഗോ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് റിയാദ് കാർഗോയുടെ വരവ്. റിയാദ്-ലണ്ടൻ റൂട്ടിൽ നടത്തിയ പരീക്ഷണ പറക്കലുകളിലൂടെ വലിയ വിജയമാണ് കമ്പനി കൈവരിച്ചത്. പെട്ടെന്ന് കേടാകുന്ന വസ്തുക്കളും ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളും സുരക്ഷിതമായി എത്തിക്കാൻ റിയാദ് കാർഗോ സജ്ജമാണ്. വസ്ത്രങ്ങൾ, പൂക്കൾ, മത്സ്യം, ചായ, കാപ്പി എന്നിവയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
കമ്പനി ഓർഡർ ചെയ്തിട്ടുള്ള 120-ലധികം വൈഡ് ബോഡി വിമാനങ്ങളിലെ ചരക്ക് അറകൾ ഉപയോഗപ്പെടുത്തിയായിരിക്കും ആദ്യഘട്ട പ്രവർത്തനം. പ്രവർത്തനങ്ങളിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ വിപുലമായ ഡിജിറ്റൽ സാങ്കേതികവിദ്യയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എയർവേ ബില്ലുകൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ തത്സമയം വിശകലനം ചെയ്യുന്നതിനും ചാംപ്‌സ് (CHAMPs), യൂണിയോഡ് (Unilode) തുടങ്ങിയ ആഗോള കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ചരക്കുകളുടെ നീക്കം ഓരോ നിമിഷവും നിരീക്ഷിക്കാനുള്ള തത്സമയ ട്രാക്കിങ് സംവിധാനം ലഭ്യമാണ്. സൗദിയിലെ മൂന്ന് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റിയാദിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിൽ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. സാറ്റ്‌സ് സൗദി കമ്പനിയുമായി ചേർന്നാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ ഉറപ്പാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam