
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്.
എയർ ഇന്ത്യ ദുരന്തം ആഘാതമേൽപ്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള രാകേഷ് ഗോബർഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.
"കർഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അവൻ. ഞങ്ങളുടെ പ്രതീക്ഷ. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന് പീഡിയാട്രിക് ഹാർട്ട് സർജൻ ആകണമെന്നായിരുന്നു ആഗ്രഹം. ഈ ദുരന്തം ഞങ്ങൾക്ക് താങ്ങാനായില്ല. നാല് സഹോദരിമാരാണ് ഞങ്ങൾക്ക്. അച്ഛൻ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ മുഴുവനും ചിറകിലേറ്റിയത്. അതിനാൽ തന്നെ, ഈ സഹായവും ഞങ്ങൾക്ക് വളരെ വലുതാണ്," അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരൻ വിപുല്‍ ഭായ് ഗോബർഭായ് ദിയോറ പറഞ്ഞു.
അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സർജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സർജിക്കൽ ഓങ്കോളജി റസിഡന്റ് ഡോ. നീൽകാന്ത് സുത്താർ, സഹോദരനെ നഷ്‌ടമായ ബിപിടി വിദ്യാർത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവർ ഇതിലുൾപ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.
പൊള്ളൽ, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടർസ് അസോസിയേഷൻ നിർദേശിച്ചവർക്കാണ് ഇത് നൽകിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെൽവിൻ ഗമേറ്റി, ഡോ. പ്രഥം കോൽച്ച, ഫാക്കൽറ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെൻ, അവരുടെ 8 മാസം പ്രായമുള്ള മകൻ തുടങ്ങിയവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ജൂൺ 12നാണ് ബിജെ മെഡിക്കൽ കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്. വ്യക്തിപരമായി ആഘാതമേൽപ്പിച്ച സംഭവത്തിൽ മെഡിക്കൽ സമൂഹം ഒപ്പമുണ്ടെന്നറിയിച്ച് ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ ജൂൺ 17-ന് സഹായ സന്നദ്ധതയറിയിച്ചിരുന്നു. ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനാണ് സഹായം നൽകാനായി ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരം വിപിഎസ് ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്. സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തിൽ മരിച്ച ബിജെ മെഡിക്കൽ കോളേജിൽ നിന്നുള്ളവർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam