
ഫുജൈറ: യുഎഇ ഭരണകൂടം ഓഗസ്റ്റ് ഒന്നുമുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും അപേക്ഷ നല്‍കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പിഴ ശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കി നാട്ടിലേക്ക് മടങ്ങനോ രേഖകള്‍ ശരിയാക്കി രാജ്യത്ത് തന്നെ തുടരാനോ ഉള്ള അവസരമാണ് പ്രവാസികള്‍ക്ക് കൈവന്നിരിക്കുന്നത്.
സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിപ്പോയവരായിരുന്നു കഴിഞ്ഞ ദിവസം ഫുജൈറയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ എത്തിവരില്‍ അധികവും. ഇക്കൂട്ടത്തില്‍ ഏഴ് വര്‍ഷം മുന്‍പ് സ്പോണ്‍സറുടെ അടുത്ത് നിന്ന് പോയ ഇന്ത്യക്കാരനുമുണ്ടായിരുന്നു. 205,000 ദിര്‍ഹമാണ് (38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)ഇയാള്‍ നിയമപ്രകാരം പിഴ അടക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുമാപ്പിന് അപേക്ഷ നല്‍കിയതോടെ ഈ തുക പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. ഒളിച്ചോടിപ്പോയതായി സ്പോണ്‍സര്‍മാര്‍ നേരത്തെ നല്‍കിയിട്ടുള്ള പരാതികളിന്മേല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും റദ്ദാക്കും.
ഒളിച്ചോടിപ്പോയവരുടെ പാസ്പോര്‍ട്ടുകളും മിക്ക സ്പോണ്‍സര്‍മാരും റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടറേറ്റില്‍ തിരിച്ചേല്‍പ്പിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടുകള്‍ ഇവിടെ നിന്ന് കൈപ്പറ്റുകയും ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam