സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും കൈകോർക്കാന്‍ റഷ്യ-യുഎഇ ധാരണ

By Web TeamFirst Published Oct 16, 2019, 11:53 PM IST
Highlights

ഭീകരവാദത്തിനെതിരെയും ലോക സമാധാനത്തിനും വേണ്ടിയും പോരാടാൻ സംയുക്ത പദ്ധതി ആവിഷ്കരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു. പ്രഥമ ബഹിരാകാശ യാത്രയിൽ ലക്ഷ്യം കൈവരിച്ച യുഎഇയെ വ്ലാഡിമിർ പുടിൻ അഭിനന്ദിച്ചു

ദുബായ്: വ്യാപാരം, നിക്ഷേപം, ഊർജം, നിർമിത ബുദ്ധി, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതി ആവിഷ്കരിക്കാൻ യുഎഇയും റഷ്യയും തമ്മില്‍ ധാരണയായി. മേഖലയുടെ സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും കൈകോർക്കാനും തീരുമാനമായി. റഷ്യൻ പ്രസിഡന്‍റ്  വ്ലാഡിമിർ പുടിന്‍റെയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

യുഎഇക്ക് വേണ്ടി ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂഇയും റഷ്യയ്ക്കുവേണ്ടി ഊർജ മന്ത്രി അലക്സാണ്ടർ നൊവാകും കരാറുകളിൽ ഒപ്പുവച്ചു. ഊർജരംഗത്തെ സഹകരണത്തിന് അഡ്നോകുമായും നിക്ഷേപവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായും നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് മുബാദലയുമായും കരാറുകളില്‍ ഒപ്പിട്ടു. ബഹിരാകാശ രംഗത്ത് റഷ്യ നൽകിയ പിന്തുണയെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.

ഈ സഹകരണമാണ് യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരിക്ക് രാജ്യാന്തര ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്താൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള സംഭവങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഭീകരവാദത്തിനെതിരെയും ലോക സമാധാനത്തിനും വേണ്ടിയും പോരാടാൻ സംയുക്ത പദ്ധതി ആവിഷ്കരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു. പ്രഥമ ബഹിരാകാശ യാത്രയിൽ ലക്ഷ്യം കൈവരിച്ച യുഎഇയെ വ്ലാഡിമിർ പുടിൻ അഭിനന്ദിച്ചു. പന്ത്രണ്ടു വര്‍ഷത്തിനുശേഷം രാജ്യത്തെത്തിയ പുടിന് ആവേശകരമായ സ്വീകരണമാണ് യുഎഇ ഭരണാധികാരികള്‍ നല്‍കിയത്.

click me!