ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചതായും ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചതായുമാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളുകയാണ് ഖത്തർ.
ദോഹ: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഖത്തറിനെ വിളിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചതായും ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചതായുമാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളുകയാണ് ഖത്തർ. ഇറാൻ ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇറാൻ ശ്രമിച്ചുവെന്നും ഖത്തർ പറഞ്ഞു. ആക്രമണം നിർത്തണമെന്നാണ് ഖത്തർ ആവശ്യപ്പെട്ടത്. അതിനിടെ, ഇന്ത്യയെ സൗദി ഭരണാധികാരി വിളിച്ചു സംസാരിച്ചു.
അതേസമയം, ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും താൽക്കാലികമായി മാറ്റിവെച്ചു. ഇസ്രയേൽ പത്താം ഘട്ട വ്യോമാക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാനിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ ലബനോനിലും ഇസ്രയേൽ കനത്ത ബോംബാക്രമണം തുടരുകയാണ്.
യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹരാന പുറത്ത് വിട്ട് കണക്കുകളനുസരിച്ച് യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. സംഘർഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പ്രശ്ചിമേഷ്യയിലെ തങ്ങളുടെ മൂന്ന് എംബസികൾ അടച്ചുപൂട്ടുകയും മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും വാഷിംഗ്ടൺ കർശന നിർദ്ദേശം നൽകി. കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാനായി അയൽരാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതമായ ആകാശപാതകൾ ഒരുക്കിയതായി യുഎഇ അറിയിച്ചു.



