
റഷ്യയില്‍ നിന്നുള്ള യാത്രാവിമാനത്തില്‍ തീപിടിത്തം. ഞായറാഴ്ച തുര്‍ക്കിയിലെ അന്‍റാലിയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തില്‍ തീപടര്‍ന്നത്.
89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്‍റാലിയ എയര്‍പോര്‍ട്ടിലേക്ക് പറന്നതാണ് വിമാനം. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചതായി തുര്‍ക്കി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.
റണ്‍വേയില്‍ വെച്ച് തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പേടിച്ച് ഓടിയിറങ്ങുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതും കാണാം. ചില യാത്രക്കാര്‍ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴിയാണ് പുറത്തിറങ്ങിയത്. വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് നിഗമനം. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തിയ തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി എയര്‍ലൈന്‍സ് അറിയിച്ചു. നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുന്നതിനായി പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണി വരെ അന്‍റാലിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ റഷ്യയിലെ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിന് തൊട്ടുമുമ്പ് തുര്‍ക്കിയിലെ കാലാവസ്ഥ വിഭാഗം മോശമായ കാലാവസ്ഥയും ശക്തമായ കാറ്റുംഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam