സൗദി എയർലൈൻസ് അന്താരാഷ്ട്ര സർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

By Web TeamFirst Published Oct 15, 2020, 5:09 PM IST
Highlights

കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചായിരിക്കും യാത്ര. വിമാന ലഭ്യതയനുസരിച്ചായിരിക്കും ടിക്കറ്റ് ബുക്കിങ്. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് സർവീസ്. 

റിയാദ്: കൊവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് സൗദി എയർലൈൻസ്. ആദ്യഘട്ട സർവിസുകളുടെ ഷെഡ്യുൾ പ്രഖ്യാപിച്ചു. ഒക്ടോബറിലെ സർവീസുകളുടെ വിശാദംശങ്ങളാണ് പുറത്തുവിട്ടത്. യൂറോപ്പിലെയും അമേരിക്കയിലെയും ഏഴും ആഫ്രിക്കയിലെ ആറും ഏഷ്യയിലെ അഞ്ചും മധ്യപൗരസ്ത്യ മേഖലയിലെ രണ്ടും വിമാനത്താവളങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവിസ് പുനഃരാരംഭിക്കുന്നത്. 

ഏഷ്യയില്‍ ഇസ്ലാമാബാദ്, കറാച്ചി, കോലാലംബൂർ, ജക്കാർത്ത എന്നിവിടങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിലെ അമ്മാൻ, ദുബൈ എന്നിവിടങ്ങളിലേക്കും അമേരിക്ക യൂറോപ്പ് മേഖലയിലെ ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ഇസ്തംബൂൾ, ലണ്ടൻ, മഡ്രിഡ്, പാരിസ്, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ അദീസ് അബാബ, അലക്സ്രാൻഡ്രിയ, കെയ്റോ, ഖർത്തും, നെയ്റോബി, തുനിസ് എന്നിവിടങ്ങളിലേക്കുമാണ് ഒക്ടോബറിലെ സർവിസുകൾ. 

കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചായിരിക്കും യാത്ര. വിമാന ലഭ്യതയനുസരിച്ചായിരിക്കും ടിക്കറ്റ് ബുക്കിങ്. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് സർവീസ്. ജിദ്ദ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നായിരിക്കും സർവീസ്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ രാജ്യത്തേക്ക് വരാനും പോകാനും സൗദി അറേബ്യ സെപ്റ്റംബർ 15നാണ് ഭാഗികമായി അനുമതി നൽകിയത്. 

click me!