അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യ

By Web TeamFirst Published Sep 18, 2020, 8:48 AM IST
Highlights

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സൗദിയുടെ രാജ്യാതിർത്തികൾ തുറന്നതോടെയാണ് സൗദിയിൽ വിമാനത്താവളങ്ങളും ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരും വിമാന കമ്പനികളും എയർപോർട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട വ്യവസ്ഥകൾ ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയത്. 

റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ്‌ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സൗദിയുടെ രാജ്യാതിർത്തികൾ തുറന്നതോടെയാണ് സൗദിയിൽ വിമാനത്താവളങ്ങളും ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരും വിമാന കമ്പനികളും എയർപോർട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട വ്യവസ്ഥകൾ ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയത്. വിദേശത്തു നിന്നെത്തുന്ന സൗദി പൗരന്മാരല്ലാവർ കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്നതിനായി 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലാബിൽ നടത്തിയ പി.സി.ആർ പരിശോധന ഫലം വിമാനത്താവളത്തിൽ കാണിക്കണം.

വിദേശത്തു നിന്നെത്തുന്ന സ്വദേശികളും സ്വദേശികളും ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ഹോം ക്വാറന്റൈൻ പാലിക്കണം.  ഏഴു വയസിന് മുകളിലുള്ളവരെ മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയത്. അതേസമയം ആറു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രക്ക് പി.സി.ആർ പരിശോധന നിർബന്ധമില്ലെന്ന് ദേശിയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസുകൾ ജനുവരി ഒന്നിന് ശേഷമേ സാധാരണ നിലയിലാകു എന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

click me!