
സൗദിയിൽ വിദേശികളായ തൊഴിലാളികളുടെ മേല്‍ ഏർപ്പെടുത്തിയ ലെവിയുടെ കുടിശിക അടക്കുന്നതിനു ആറു മാസത്തേക്ക് കൂടി സമയപരിധി അനുവദിച്ചു. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് സമയപരിധി നീട്ടി നല്‍കിയത്.
വിദേശികളായ തൊഴിലാളുടെ മേല്‍ ഏർപ്പെടുത്തിയ ലെവിയുടെ കുടിശിക ഓഗസ്റ്റ് മാസത്തിനകം അടച്ചിരിക്കണമെന്ന് നേരത്തെ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
പല സ്ഥാപനങ്ങളും തുക ഒന്നിച്ചു അടക്കാന്‍ കഴിയില്ലന്ന് പരാതി പെട്ടതിനെ തുടര്‍ന്നാണ് ലെവി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സാവകാശം ആറു മാസത്തേക്കു കൂടി നീട്ടി നല്‍കാൻ മന്ത്രാലയം തീരുമാനിച്ചത്. ഈ കാലയളവില്‍ മൂന്ന് തവണകളായും കുടിശ്ശിക അടക്കാവുന്നതാണ്.
സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം മുന്നൂറ് റിയാലും സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം നാനൂറ് റിയാലും എന്ന തോതിലാണ് ഈ വർഷം ലെവി അടയ്‌ക്കേണ്ടത്.
ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ലെവി നല്‍കേണ്ടി വരില്ലന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ നാലു പേര്‍ക്കും ലെവി നല്‍കുന്നതില്‍ ഇളവുണ്ടാകും. എന്നാല്‍ ഈ സ്ഥാപന നടത്തിപ്പുകാര്‍ സ്വദേശികളാവണമെന്നും ഇവര്‍ മറ്റേതെങ്കിലും ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ലന്നും നിബന്ധനയുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam