
റിയാദ്: സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിനു തടസമില്ലെന്നു സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. എന്നാൽ കൊവിഡിൽ നിന്ന് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂ എന്നും ജവാസാത് വ്യക്തമാക്കി. റീ-എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഉള്ളവർക്ക് യാത്ര സൗകര്യം ലഭ്യമായാൽ നാട്ടിൽ പോകാമെന്നാണ് ജവാസത്തിന്റെ അറിയിപ്പ്.
നാട്ടിൽ പോകേണ്ടവർ ഓൺലൈൻ പോർട്ടലായ അബ്ഷീറിൽ രജിസ്റ്റർ ചെയ്യണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു ഇരുപത്തയ്യായിരത്തിലധികം വിദേശികൾ അപേക്ഷ നൽകിയതായി മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലുടമകളാണ് വിദേശ തൊഴിലാളികൾക്ക് വേണ്ടി മന്ത്രാലയത്തിൽ അപേക്ഷ നൽകിയത്. ഇത്തരത്തിൽ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇരുനൂറോളം ഫിലിപ്പൈൻസ് സ്വദേശികളെ നാട്ടിൽ എത്തിച്ചു. അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സർവീസിൽ ഇതുവരെ തീരുമാനമായിട്ടില്ല
വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെന്‍റിന്‍റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്നു നോർക്ക റൂട്സ് അറിയിച്ചു. ഇതിനായി രജിസ്‌ട്രേഷൻ നടത്തും. ക്വാറന്‍റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്.
ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്‍റയിൻകേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും. കേന്ദ്രത്തിന്‍റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ രജിസ്ടേഷൻ ആരംഭിക്കുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam