സൗദിയില്‍ ലെവി ഇളവിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി

By Web TeamFirst Published Feb 20, 2019, 10:01 AM IST
Highlights

നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്. 

റിയാദ്: സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക്സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.  തൊഴില്‍ മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കഴിഞ്ഞ ദിവസം മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.

നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച് പ്ലാറ്റിനം, പച്ച കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് അപേക്ഷിക്കാം. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം പാലിച്ച് പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറിയ ശേഷവും അപേക്ഷിക്കാം. സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കാലാവധി കഴിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ലെവി ഇളവ് ലഭിക്കും. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങളുണ്ട്. ഇവയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും.  

click me!