
റിയാദ്: നീതിന്യായ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനും നിയമനിര്‍മ്മാണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. വ്യക്തിഗത വിവരങ്ങള്‍, സിവില്‍ വ്യവഹാരം, വിവേചനാധികാരത്തിനുള്ള ശിക്ഷാനിയമം, തെളിവുകളുടെ നിയമം എന്നിങ്ങനെയാണ് നാല് പുതിയ നീതിന്യായ പരിഷ്‌കാര നിയമങ്ങള്‍.
കോടതി വിധികളുടെ പ്രവചനം, ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ സമഗ്രതയും കാര്യക്ഷമതയും വര്‍ധിപ്പിക്കല്‍, നടപടിക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കല്‍ എന്നിവയാണ് പുതിയ നിയമ പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്‌കാരങ്ങളിലൂടെ നിയമ വ്യവസ്ഥകളിലെ വ്യവഹാരങ്ങള്‍ സംബന്ധിച്ച വ്യക്തതയില്ലായ്മയും, വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കുമായുള്ള വ്യക്തമായ നിയമത്തിന്റെ അഭാവവും പരിഹരിക്കാനാകും. അവകാശങ്ങള്‍ സംരക്ഷിക്കുക, നീതി, സുതാര്യത, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക എന്നിവയാണ് പരിഷ്‌കരണം വഴി നടപ്പിലാക്കുക. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ നിയമനിര്‍മ്മാണ അന്തരീക്ഷം വികസിപ്പിക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട നടപടികള്‍ കൈക്കൊണ്ടു വരികയാണെന്ന് കിരീടാവകാശി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam