
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ചുണ്ടായ വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി പരാജയപ്പെടുത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്ന വിവിധ ഓപ്പറേഷനുകളിലായി മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളുമാണ് സൗദി അറേബ്യൻ വ്യോമസേന വെടിവെച്ചിട്ടത്. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ആക്രമണ നീക്കങ്ങൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.
ശത്രുക്കൾ ലക്ഷ്യം വെച്ച പ്രധാന കേന്ദ്രങ്ങളും പ്രതിരോധ സേനയുടെ നടപടികളും താഴെ പറയുന്നവയാണ്:
ഷെയ്ബ എണ്ണപ്പാടം: റുബ്അൽ ഖാലി മേഖലയിൽ ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ വിവിധ ഘട്ടങ്ങളിലായി തകർത്തു.
അമീർ സുൽത്താൻ എയർബേസ്: അൽ ഖർജിലെ ഈ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിന് നേരെ വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകൾ വിജയകരമായി തകർത്തു.
റിയാദ്: തലസ്ഥാന നഗരിയുടെ കിഴക്ക് ഭാഗത്തെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകളും പ്രതിരോധ സേന വീഴ്ത്തി.
മറ്റ് മേഖലകൾ: കഴിഞ്ഞ ദിവസം റിയാദിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും അൽ ഖർജിലും ആറ് ഡ്രോണുകളും അഞ്ച് മിസൈലുകളും തകർത്തിരുന്നു.
സുരക്ഷ ഉറപ്പെന്ന് മന്ത്രാലയം
രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും നേരെ നടന്ന ഈ ഭീകരാക്രമണ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam