ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങുമെന്ന പ്രഖ്യാപനവുമായി നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും

By Web TeamFirst Published Oct 30, 2019, 12:05 AM IST
Highlights

ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാവിഷയമായി.

റിയാദ്: ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഊർജ മേഖലയിലടക്കം ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
 
ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി  കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാവിഷയമായി. എണ്ണ, പ്രകൃതി വാതകം, സമുദ്ര സുരക്ഷ, വ്യാപാര വ്യവസായിം, കൃഷി തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 

ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനായും മോദി ചര്‍ച്ച നടത്തി. ഭീകരതയും മേഖലയിലെ നിലവിലെ സാഹചര്യങ്ങളുമാണ് ചര്‍ച്ചയായത്. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടികളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങുന്നതുസംബന്ധിച്ച കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. 

മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവിനിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി. ദുബായ് പോർട്സ്, റിലയൻസ്, സാംസങ്, ലുലു ഗ്രൂപ്പ്, റിയാദ് ബാങ്ക്, തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ അടക്കം മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുത്തു. അബുദാബി കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി പുലര്‍ച്ചയോടെ ദില്ലിയിലേക്ക് മടങ്ങും.

click me!