സൗദിയിൽ ടെലികോം, ഐടി മേഘലയിൽ ഘട്ടം ഘട്ടമായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. വൻകിട കന്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ഊന്നൽ നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു
റിയാദ്: സൗദിയിൽ ടെലികോം, ഐടി മേഘലയിൽ ഘട്ടം ഘട്ടമായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. വൻകിട കന്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ഊന്നൽ നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കും.
രാജ്യത്തെ വൻകിട കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനാണ് കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രാലയം ഊന്നൽ നൽകുന്നത്. നിതാഖത് പ്രകാരം നടപ്പിലാക്കേണ്ട സ്വദേശിവൽക്കരണ തോത് ഉയർത്തുകയാണ് ചെയ്യുക.
ഉന്നത തസ്‌തികകൾ സ്വദേശിവൽക്കരിക്കുന്നതിനും ഈ തസ്തികകളിൽ സ്വദേശി വനിതകളെ നിയമിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, അതിൽ സ്വദേശികളെ നിയമിക്കുന്നതിനും ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.
കോൾ സെന്ററുകളും ഔട്ട് സോഴ്‌സിംഗ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ്സ് മാതൃകകൾ നടപ്പിലാക്കി സ്വദേശി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം ഐടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമമുണ്ട്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം ടെലികോം, ഐടി മേഘലയിലെ ജീവനക്കാരുടെ എണ്ണം 2,63,000 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,12,000 പേര്‍ സ്വദേശികളാണ്. എന്നാൽ വിദേശികളുടെ എണ്ണം 1,51,000 ആണ്. വിദേശികൾക്ക് പകരം ഘട്ടം ഘട്ടമായി സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയത്തിന്റെ ശ്രമം.