
റിയാദ്: കുട്ടിയെ ക്രൂരമായി മര്‍ദിച്ച നഴ്‍സറി സ്കൂള്‍ ജീവനക്കാരിക്കെതിരെ സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി. ബാലനെ അടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സ്കൂള്‍ ജീവനക്കാരിക്കെതിരെ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.
കുട്ടിയെ സ്കൂള്‍ ജീവക്കാരി അടിക്കാറുണ്ടെന്ന് ഇതേ സ്കൂളിലെ മറ്റൊരു ജീവനക്കാരിയാണ് രക്ഷിതാക്കളെ ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഈ ജീവനക്കാരി ചിത്രീകരിച്ച് നല്‍കി. ഈ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെയാണ് നഴ്‍സറി സ്കൂള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ പിതാവ് നഴ്‍സറിക്കും ജീവനക്കാരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു. ജീവനക്കാരിയെ കണ്ടെത്താന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam