
റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയിലെ കൂടുതല്‍ തസ്തികകള്‍ സ്വദേശിവത്കരിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസാ പ്രത്യേക സര്‍ക്കുലര്‍ വഴിയാണ് നിര്‍ദേശം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് തീരുമാനം. അധ്യാപക തസ്തികളിലും സ്വദേശികളെ മാത്രമാക്കുന്നതിനെക്കുറിച്ച് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല.
വിദ്യാര്‍ത്ഥികളുടെ സൂപ്പര്‍വൈസര്‍, അഡ്മിനിസ്ട്രേറ്റര്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്വദേശികളെ മാത്രം നിയമിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകള്‍ സ്വദേശിവത്കരിച്ചുകൊണ്ട് നേരത്തെ തന്നെ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി, അടുത്ത വര്‍ഷം മുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് അറിയിപ്പ്.
സ്കൂളുകള്‍ സമയബന്ധിതമായി ഇത് നടപ്പാക്കുന്നുന്നെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനാണ് തീരുമാനം. ഇതൊടൊപ്പം സ്കൂളുകള്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും. യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശികളെ നിയമിക്കാന്‍ പുതിയ വിസകള്‍ അനുവദിക്കുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam