
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ജഹ്‌റ ഗവർണറേറ്റിലെ അംഘറ സ്‌ക്രാപ്പ് യാർഡ് മേഖലയിൽ വ്യാപക പരിശോധന നടത്തി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായാണ് തിങ്കളാഴ്ച ഈ സുരക്ഷാ കാമ്പെയ്‌ൻ സംഘടിപ്പിച്ചത്. നിയമലംഘകരെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ട ഒരാളെയും മോഷണക്കേസിൽ പ്രതിയായ മറ്റൊരാളെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 20 പേരെയും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 12 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ തിരയുന്ന ഒരു വാഹനം പിടിച്ചെടുത്തു.
കൂടാതെ പരിശോധനയ്ക്കിടെ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ 31 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തു.പിടികൂടിയവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്ക് അഭയം നൽകുകയോ സഹായങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam