
ഷാര്‍ജ: കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും മറ്റ് ഗോഡൗണുകളുലും മോഷണം നടത്തുന്ന 17 അംഗ സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. പിടിയിലായ എല്ലാവരും ഏഷ്യക്കാരാണെന്നും പലര്‍ക്കും രാജ്യത്ത് താമസിക്കാന്‍ നിയമപരമായ രേഖകള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അല്‍ സജയിലെ ഒരു ഗോഡൗണില്‍ അടുത്തിടെ നടന്ന മോഷണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. അജ്ഞാതരായ ഒരു സംഘം ആളുകള്‍ ഗോഡൗണ്‍ കൊള്ളയടിച്ചെന്ന വിവരം ഇതിന്റെ ഉടമായാണ് ഷാര്‍ജ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ഇവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥനെ ഇവര്‍ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പണവും കൈക്കലാക്കുകയും ചെയ്തു.
തുടര്‍ന്ന് കൊള്ള സംഘത്തെ കണ്ടെത്താന്‍ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഇതിനൊടുവിലാണ് 17 അംഗ സംഘം പിടിയിലായത്. ഇവരുടെ താമസ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. മോഷണ വസ്തുക്കള്‍ ഒരു വ്യാപാരിക്ക് വില്‍ക്കുകയായിരുന്നു പതിവെന്ന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ അധികപേര്‍ക്കും നിയമപരമായി രാജ്യത്ത് കഴിയാന്‍ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പ്രതികളെ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam