
ഷാര്‍ജ: റോഡുകളില്‍ അമിത ശബ്ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വര്‍ഷം റഡാര്‍ ഉപകരണങ്ങള്‍ വഴി 510 കാറുകള്‍ പിടികൂടിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. നോയ്‌സ് റഡാറുകള്‍ വഴിയാണ് അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് തടയുകയുമാണ് ലക്ഷ്യം.
കാറുകള്‍ കടന്നുപോകുന്നതിന്റെ ഡെസിബല്‍ അളന്നാണ് ഈ ഉപകരണത്തിലൂടെ നിയമലംഘകരെ കണ്ടെത്തുന്നത്. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 അനുസരിച്ച് 95 ഡെസിബെല്ലില്‍ കൂടുതലുള്ളവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ആറുമാസം വരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. 2019 മുതലാണ് എമിറേറ്റില്‍ നോയ്‌സ് റഡാര്‍ സംവിധാനം സ്ഥാപിച്ചത്. അത്യാധുനിക ക്യാമറയുമായി ബന്ധിപ്പിച്ച സൗണ്ട് മീറ്ററാണ് സിസ്റ്റത്തിലുള്ളത്. വാഹനത്തില്‍ നിന്നുള്ള ശബ്ദനില അമിതമാണെങ്കില്‍ ക്യാമറ വഴി ലൈസന്‍സ് പ്ലേറ്റ് പകര്‍ത്തുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുക. വാഹനങ്ങളുടെ ശബ്ദവും വേഗതയും കൂട്ടാന്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകട കാരണമാകുമെന്ന് ട്രാഫിക് വിഭാഗം ക്യാപ്റ്റന്‍ സൗദ് അല്‍ ഷെയ്ബ പറഞ്ഞു.
ദുബൈ: പാസ്‍പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‍പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവല്‍ ഏജന്റുമാര്‍ പാസ്‍പോര്‍ട്ടുകളെ പരസ്യം പതിക്കാനുള്ള വസ്‍തുവായാണ് കണക്കാക്കുന്നതെന്ന് കോണ്‍സുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജന്‍സികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകള്‍ പതിച്ച് പാസ്‍പോര്‍ട്ടുകളുടെ കവര്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്‍പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തില്‍ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam