
ഷാർജ : അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സ്വദേശിയെയും നാലു മക്കളെയും റോഡില്‍ പറന്നിറങ്ങി ഷാർജ പൊലീസ് രക്ഷിച്ചു. ഖൽബ–മെലിഹ് റോഡിലാണ് സംഭവം. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളിൽ പൊലീസ് പട്രോൾ സംഘം എത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ യാത്രക്കാരെ എയർ ആംബുലൻസ് റോഡിൽ ഇറക്കി രക്ഷിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രസ്തുത ഭാഗത്ത് അപകടം ഉണ്ടായിട്ടുണ്ടെന്ന വിവരമാണ് ഷാർജ പൊലീസിന്‍റെ ആസ്ഥാനത്തെ സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടു മുപ്പതിനാണ് സന്ദേശം ലഭിച്ചതെന്നും സെൻട്രൽ റീജിയൺ ഡയറക്ടർ ബ്രി. ജനറൽ. അഹമ്മദ്ബിൻ ദർവേഷ് പറഞ്ഞു. മലീഹ–ഖൽബ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
അപകടം സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ, സെൻട്രൽ ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനിലെയും അൻജാദ് പട്രോൾ സംഘവും സ്ഥലത്തേക്ക് കുതിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെയും മക്കളെയും ഷാർജ എയർ വിങ്ങിന്റെ സഹായത്തോടെ അൽ ഖ്വാസിമി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
യാത്രക്കാർ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും ട്രാഫിക് നിയമങ്ങൾ ശക്തമായി പാലിക്കണമെന്നും ബ്രി. ജനറൽ. അഹമ്മദ്ബിൻ ദർവേഷ് അഭ്യർഥിച്ചു. ഡ്രൈവർമാർ അനുവദിച്ചിട്ടുള്ള വേഗതയിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂവെന്നും വാഹനങ്ങളുടെ അവസ്ഥ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകളിലൂടെ അപകടം കുറയ്ക്കാൻ സാധിക്കുമെന്നും സെൻട്രൽ റീജിയൺ ഡയറക്ടർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam