ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ മൃതദേഹം ബുധനാഴ്ച ഖബറടക്കും; യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

By Web TeamFirst Published Jul 3, 2019, 10:17 AM IST
Highlights

ഷാര്‍ജ രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസത്തേക്ക് ഷാര്‍ജ അല്‍ ബദീ കൊട്ടാരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കളെത്തും. മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മൃതദേഹം ബുധനാഴ്ച ഖബറടക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.  ലണ്ടനില്‍ നിന്ന് മൃതദേഹം ഷാര്‍ജയിലെത്തിച്ച ശേഷം ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് കിങ് ഫൈസല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. തുടര്‍ന്ന് ജുബൈലില്‍ ഖബറടക്കും.

ഷാര്‍ജ രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസത്തേക്ക് ഷാര്‍ജ അല്‍ ബദീ കൊട്ടാരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കളെത്തും. മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനമര്‍പ്പിച്ചു. 

click me!