
ദുബൈ: പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയ ദുബൈയുടെ പുതിയ വിസ്മയം മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ (Museum of the Future) സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ( Sheikh Mohammed bin Rashid Al Maktoum). ചൊവ്വാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു മ്യൂസിയം അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ചത്. തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
മ്യൂസിയം പുറമെ നിന്ന് കാണുന്നത് പോലെ തന്നെ അകത്ത് നിന്നും മനോഹരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മ്യൂസിയത്തിന്റെ ശാസ്ത്രീയവും വൈജ്ഞാനികവുമായ സംഭാവനകളെ താന്‍ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. 77 മീറ്റര്‍ ഉയരത്തില്‍ 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്. ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങള്‍. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയും നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയം 4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ദുബൈ ഷെയ്ഖ് സായിദ് റോഡിനരികില്‍, എമിറേറ്റ്‌സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് നൂറോളം വരുന്ന ചെടികള്‍ കൊണ്ട് പച്ചപുതച്ച കുന്നിന്‍ മുകളിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. www.motf.ae എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്. മ്യൂസിയം ഉദ്ഘാടനത്തിന്റെ വിളമ്പരവും ലോകം ഇതുവരെ കാണാത്ത രീതിയിലാണ് സംഘാടകര്‍ ഒരുക്കിയത്. ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയാണ് റിയല്‍ ലൈഫ് അയണ്‍ മാന്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ