ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സൂചന

By Web TeamFirst Published Nov 12, 2019, 2:25 PM IST
Highlights

മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളം ഉള്‍പ്പെടെ ഉള്ളവയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ എന്ന് ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും എംബസി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്.  കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം ഒമാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളം ഉള്‍പ്പെടെ ഉള്ളവയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ എന്ന് ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും എംബസി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. 

സംഭവത്തില്‍ ഒമാനിലെ തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതാണ് അപകട കാരണമായതെന്നും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കാണെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിച്ചു. സംഭവത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്‍സ് അറിയിച്ചു. അധികൃതര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണം. സ്വതന്ത്രമായ അന്വേഷണം നടത്തുകയും രാജ്യത്തെ സമാനമായ പദ്ധതികളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

click me!