
റാസല്‍ഖൈമ: വെള്ളിയാഴ്ച രാത്രി നാല് കുട്ടികളുടെ അപകടത്തിന് കാരണമായ വാഹനം സഞ്ചരിച്ചിരുന്നത് 150 കിലോമീറ്ററിന് മുകളില്‍ സ്പീഡിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരുഭൂമിയില്‍ ഓടിക്കുന്നതിന് വേണ്ടി ടയറില്‍ കാറ്റ് കുറച്ചിരുന്നു. ഈ ടയറില്‍ പിന്നീട് കാറ്റ് നിറയ്ക്കാതെയായിരുന്നു അതിവേഗത്തില്‍ ഓടിച്ചിരുന്നത്. വേണ്ടത്ര ഡ്രൈവിങ് പരിചയമില്ലാത്ത 20 വയസുകാരനായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.
സ്വദേശി കുടുംബത്തില്‍ നിന്നുള്ള കുട്ടികളും യുവാക്കളും അടങ്ങുന്ന ഏഴംഗ സംഘം മരുഭൂമിയില്‍ ക്യാമ്പ് ചെയ്യാനായാണ് പുറപ്പെട്ടത്. മണലില്‍ വാഹനം സുഗമമായി ഓടിക്കാന്‍ ടയറിലെ കാറ്റ് കുറച്ചിരുന്നു. പിന്നീട് കാറ്റ് നിറയ്ക്കാതെയാണ് വാഹനം റോഡിലൂടെ ഓടിച്ചത്. 20 വയസുകാരന്‍ അമിത വേഗത്തില്‍ കാറോടിച്ചതോടെ ഒരു ടയര്‍ പൊട്ടുകയും കാറിന്റെ നിയന്ത്രണം നഷ്ടമായി പലതവണ തലകീഴായി മറിയുകയുമായിരുന്നു. 18 വയസുകാരനായ ഒരു സ്വദേശിയും അതേ പ്രായത്തിലുള്ള മറ്റൊരു പാകിസ്ഥാനി പൗരനും 10 വയസുള്ള രണ്ട് സ്വദേശി ബാലന്മാരുമാണ് മരിച്ചത്. 13 വയസുള്ള രണ്ട് കുട്ടികളും ഒരു 20കാരനും പരിക്കുകളോടെ ചികിത്സയിലാണ്.
അപകട വിവരമറിഞ്ഞ് ഏഴ് ആംബുലന്‍സുകളാണ് സ്ഥലത്തെത്തിയത്. നാല് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവര്‍ അല്‍ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ വാഹനം ഓടിച്ചയാളും ഉള്‍പ്പെടുന്നു. താന്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞെങ്കിലും 150 കിലോമീറ്ററിന് മുകളില്‍ വേഗതയുണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. നിയന്ത്രണം നഷ്ടമായ വാഹനം തലകീഴായി മറിഞ്ഞ് 150 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് നിന്നത്. ഇതും അമിത വേഗതയുടെ തെളിവാണെന്ന് പൊലീസ് പറയുന്നു.
കാറ്റ് വളരെ കുറവായിരുന്ന ടയറുകള്‍ ഒരിക്കലും റോഡിലൂടെ ഓടിക്കാന്‍ യോഗ്യമായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam