
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ സ്‍പോൺസറുടെ അനുമതി നിർബന്ധമാക്കുന്നു. ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമനിർമ്മാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇപ്പോള്‍ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവര്‍ കുവൈത്ത് വിടണമെങ്കിൽ അതാത് മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. ഇതിന് പുറമെയാണ് ഗാർഹിക തൊഴിലാളികൾക്കും രാജ്യം വിടാൻ അനുമതി നിർബന്ധമാക്കാനൊരുങ്ങുന്നത്. സ്പോൺസറുടെയോ, പ്രതിനിധിയുടേയോ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാനാകില്ല.
സ്പോൺസറുടെ താമസ പരിധിയിലെ പൊലീസ് സ്റ്റേഷനിലെത്തി അനുമതി രേഖയിൽ ഒപ്പ് വയ്ക്കണം. അനുമതി രേഖ പാസ്പോർട്ടിനൊപ്പം ഘടിപ്പിക്കും. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ജോലിക്കാർ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന. എന്നാൽ പുതിയ നിയമം നടപ്പിലായാൽ ഗാർഹിക മേഖലയിൽ പ്രയാസം അനുഭവിക്കുന്നവർക്കും അടിയന്തരമായി നാട്ടിൽ പോകേണ്ടിവരുന്ന സാഹചര്യത്തിലും തിരിച്ചടിയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam