
കുവൈത്ത് സിറ്റി: കുവൈത്തിൽ നിസ്സാരമായ ഒരു നോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കം നാലംഗ സംഘങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലും തെരുവ് യുദ്ധത്തിലും കലാശിച്ചു. സുലൈബികാത്തിൽ സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ചാണ് നാല് കുവൈത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. മേഖലയിൽ യുവാക്കൾ തമ്മിൽ വലിയ തോതിൽ അടിപിടി നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തി. ആക്രമണത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഇതിൽ രണ്ടുപേരുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുള്ളയാൾ തങ്ങളെ തുറിച്ചുനോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാക്കൾ പറഞ്ഞു. എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോൾ ഇയാൾ പ്രതികരിക്കാൻ തയ്യാറായില്ല. ഇത് വാക്കുതർക്കത്തിലേക്കും തുടർന്ന് പരസ്പരം കൈയേറ്റം ചെയ്യുന്നതിലേക്കും നയിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ വൈദ്യപരിശോധനയ്ക്കായി പ്രവേശിപ്പിക്കുകയും മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം വിട്ടയക്കുകയും ചെയ്തു.
ബാക്കി രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് നാലുപേരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരിക്കുന്നത്. സംഘർഷത്തിന് കാരണക്കാരായവരെ കണ്ടെത്താനും യഥാർത്ഥ സംഭവം വ്യക്തമാകാനും ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam