
ദുബൈ: 5 രൂപ ഫീസ് കൊടുക്കാനില്ലാത്തതിന്റെ പേരിൽ കളരി പഠിത്തം നിർത്താൻ പോയ ഒരു 8 വയസ്സുകാരൻ, പൊന്നാനിക്കാരൻ, മണികണ്ഠൻ ഇന്ന് യുഎഇയിൽ 5 കളരി പരിശീലന കേന്ദ്രങ്ങളുള്ള ആയിരക്കണക്കിന് ശിഷ്യരുള്ള ശൃംഖലയുടെ കളരി ഗുരുവാണ്. 40 കൊല്ലം കളരിയിൽ മാത്രം ജീവിച്ച, കളരിയെ ഗൾഫുകാരനാക്കിയ മലയാളി...
പുതുതായി ചേർന്ന്, ചുവടുറച്ചു വരുന്ന 8 വയസ്സുകാരനെ പിന്നെ കാണാഞ്ഞ്, കെ.ജി പത്മനാഭൻ ഗുരുക്കൾ കൊടുങ്കാറ്റു പോലെ മണിയുടെ വീട്ടിലെത്തി. കളരിയിൽ വരാത്തതെന്തെന്ന് ചോദ്യം. മണി സ്ഥിരമായി ക്ലാസിലെത്തലാണ് എനിക്കുള്ള ഫീസെന്ന ആജ്ഞയ്ക്ക് ഇന്നും ഇളക്കമില്ല. 48 വയസ്സുള്ള മണികണ്ഠൻ, ജീവിതം 40 കൊല്ലമായി സ്ഥിരമായി കളരിയിലാണ്. കളരി പഠിപ്പിക്കലാണ്.
കയറിയും ഇറങ്ങിയും പരീക്ഷിച്ചാലും ഒടുവിൽ നിവർന്നു നിൽക്കാനാണ് കളരിയുടെ പാഠം.
മണ്ണിനോടൊപ്പം ചേർന്നമർന്നാലും കുതിച്ചുയരണം. എന്നിട്ടും ജീവിത പ്രാരാബ്ധം ഇടയ്ക്ക് മണികണ്ഠനെ കളരി വിട്ട് കളരി ചികിത്സയിലേക്കെത്തിച്ചു. 13 കൊല്ലം മുൻപ് യുഎഇയിലുമെത്തിച്ചു.
പ്രവാസിയാക്കി. അപ്പോഴും കളരിയെ കൈവിടാൻ വയ്യാതെ മനസ്സ് മുന കൊണ്ടു മുറിഞ്ഞു.
കരാമയിലൊരു കളരി ഒരുങ്ങി.
Read Also- മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ലൈന്‍
15 പേരിൽ നിന്ന് കരാമയിലും ഷാർജയിലും ഖിസൈസിലും അൽ നഹ്ദയിലും കളരികൾ തുറന്ന്
മണി കുതിച്ചുയർന്നു. പക്ഷെ, കോവിഡ് കാലത്ത് മണികണ്ഠന്റെ കളരികൾക്ക് ഓരോന്നായി താഴുവീണു. കളരികൾ പൂട്ടി, വീടൊഴിഞ്ഞു, മക്കളെ നാട്ടിലേക്കയച്ചു, ചെറിയൊരു ബെഡ്സ്പേസിലേക്ക് ഒതുങ്ങി. എല്ലാവരും കൈവിടുന്ന കാലത്ത് , എട്ടാം വയസ്സിൽ സ്വന്തം ഗുരുനാഥൻ വന്നു നിന്നത് പോലെ മുഹമ്മദെന്ന കണ്ണൂരുകാരൻ, മണികണ്ഠന് മുന്നിലെത്തി. കളരി നിൽക്കുന്ന കെട്ടിടത്തിന്റെ ഉടമ. അയാൾ മണിയുടെ പ്രയാസങ്ങൾക്ക് മുന്നിൽ വലിയൊരു പരിചയായി കയറി നിന്നു.
പുതുതായി അജ്മാനിലും കളരി തുറക്കാൻ പോവുകയാണ്. 15 പേരിൽ തുടങ്ങിയിടത്ത്, നാല് കളരികളിൽ നിലവിൽ പരിശീലിക്കുന്നവർ മാത്രം 1500ലധികം പേരുണ്ട്. 5 വയസ്സുകാരിയായ സ്വന്തം മകൾ മുതൽ 63കാരൻ വരെയുണ്ട് യുഎഇയിലെ വികെഎൻ കളരിയിൽ. മുറിവേൽപ്പിക്കാനല്ല, മുറിവുണക്കാനുള്ള പാഠങ്ങൾക്കായി.. മുടങ്ങാതെ മണികണ്ഠൻ എന്നും കളരിയിൽ വരുന്നു. പഴയ ഗുരുനാഥനുള്ള ഫീസ് കൊടുത്തു കൊണ്ടേയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam