
ദുബായ്: മനോഹര ശബ്ദത്തിലുള്ള ബാങ്കുവിളിയിലൂടെ ശ്രദ്ധനേടിയ വിദ്യാർത്ഥിയെ സാബീൽ പാലസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് അഭിനന്ദിക്കുകയായിരുന്നു ദുബായ് ഭരണാധികാരിയും കിരീടാവകാശിയും. മനോഹരമായ ബാങ്കുവിളി ശബ്ദത്തിനുടമയായ നഹ്യാൻ അബ്ദുള്ളയെന്ന കുട്ടിയെയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും നേരിട്ട് അഭിനന്ദിച്ചത്. നഹ്യാൻ അബ്ദുള്ളയ്ക്ക് റംസാൻ നോമ്പുകാലത്ത് മറക്കാനാകാത്ത അനുഭവമായി.
ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ചുമലിൽ കയ്യിട്ട് ചേർത്ത് നിർത്തിയാണ് അഭിനന്ദനം അറിയിച്ചത്. കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാകട്ടെ തോളിൽത്തട്ടി ഒപ്പം നിർത്തിയാണ് അഭിനന്ദിച്ചത്. നഹ്യാൻ അബ്ദുള്ള അബു കദ്ര അൽ ഫലാസിയെന്ന കുട്ടിയെ സംബന്ധിച്ചടുത്തോളം ജീവിതത്തിലെ മനോഹര നിമിഷമായിരുന്നു ഇത്. ദുബായിയിലെ മുഅസിൻ അൽ ഫരീജ് എന്ന പരിപാടിയിലാണ് നഹ്യാൻ അബ്ദുള്ളയുടെ മനോഹര ശബ്ദത്തിലുള്ള ബാങ്ക് വിളി ശ്രദ്ധ നേടിയത്.
നിസ്കാര സമയമറിയിച്ച് ബാങ്കുവിളിക്കാൻ മനോഹര ശബ്ദമുള്ള ഇമാറാത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമമാണ് മുഅസിൻ അൽ ഫരീജ്. ഓരോ കുടുംബങ്ങളിലും അയൽപക്കങ്ങളിലും ബാങ്കുവിളിക്ക് പ്രാപ്തരായ കുട്ടികളെ വളർത്തിയെടുക്കുക, ഇമാറാത്തി - ഇസ്ലാമിക പാരമ്പര്യം നിലനിർത്തുക, 6 നും 12 നും ഇടയിൽ പ്രായമുള്ള നല്ല ശബ്ദമുള്ള കുട്ടികളെ തെരഞ്ഞെടുക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 300 ലധികം കുട്ടികൾ പങ്കെടുത്ത പരിപാടിയിലാണ് നഹ്യാൻ അബ്ദുള്ളയുടെ അത്രമേൽ മനോഹരമായ ബാങ്കുവിളി ഉയർന്നത്. ആ മനോഹര ശബ്ദത്തിലൂടെ നഹ്യാൻ അബ്ദുള്ള ദുബായിലെ സാബീൽ പാലസിലെത്തി ദുബായ് ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും അഭിനന്ദനവും ഏറ്റുവാങ്ങിയാണ് മടങ്ങിയത്. കുട്ടികൾക്ക് പള്ളികളുമായും പാരമ്പര്യവുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നത് കൂടി പരിപാടിയുടെ ലക്ഷ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ