സൗദിയിലെ പള്ളികളിൽ തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ അര മണിക്കൂറിൽ കൂടരുതെന്ന് മതകാര്യ മന്ത്രാലയം

By Web TeamFirst Published Apr 12, 2021, 5:45 PM IST
Highlights

കൊവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ  പഠനം നടത്തുന്ന സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. 

റിയാദ്: സൗദി അറേബ്യയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പരമാവധി 30 മിനിറ്റായിരിക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പള്ളി ഇമാമുകൾക്കും മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ശൈഖ് ഞായറാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ  പഠനം നടത്തുന്ന സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തറാവീഹ്, ഖിയാമുലൈൽ നമസ്‍കാരങ്ങൾ ഇശാഅ് നമസ്‍കാരം കഴിഞ്ഞയുടന്‍ നിര്‍വഹിക്കാനും നിർദേശമുണ്ട്​. ആളുകൾ പള്ളികളിൽ കൂടുതൽ സമയം നമസ്‍കാരവേളയിൽ കഴിയുന്നത്​ കൊവിഡ്​ വ്യാപനം കൂടാൻ ഇടയാക്കും​. പള്ളികളിലെ സമയം കുറക്കാനുള്ള തീരുമാനം കൊവിഡ്​ ബാധ കുറക്കാൻ സഹായിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ്​ ഇങ്ങനെയൊരു തീരുമാനമെടുത്തത്​. മുഴുവൻ പള്ളികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിരിക്കണം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുമ്പോൾ പായകൾ (മുസല്ല) കൂടെ കരുതുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ പള്ളിയിലെ ഉദ്യോഗസ്ഥരോടും പ്രാർത്ഥനക്കെത്തുന്നവരോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

click me!