132 പുരുഷന്മാരും 166 സ്ത്രീകളുമാടക്കം 298 പേരടങ്ങുന്ന സംഘം ഉച്ചക്ക് 2.30 നാണ് പുറപ്പെട്ടത്.
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോകുന്ന ആദ്യസംഘം പുറപ്പെട്ടു. 298 യാത്രക്കാരുടെ സംഘമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് വീണ്ടും തുടങ്ങുന്നത്. 132 പുരുഷന്മാരും 166 സ്ത്രീകളുമാടക്കം 298 പേരടങ്ങുന്ന സംഘം ഉച്ചയ്ക്ക് 2.30 നാണ് പുറപ്പെട്ടത്.
മുന്നൂറ് പേരടങ്ങുന്ന മറ്റൊരു സംഘവും പിന്നീട് പുറപ്പെട്ടു. സൗദി എയർലൈൻസ് വിമാനത്തിലാണ് യാത്ര. പതിവിന് വിപരീതമായി ഇത്തവണ ഹജ്ജ് സംഘം ആദ്യം മദീന സന്ദർശിച്ച ശേഷമാണ് ഹജ്ജിന്‍റെ പ്രധാന കർമ്മങ്ങൾക്കായി മക്കയിൽ എത്തുക. ഏറെ കാലമായി കാത്തിരിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഹജ്ജ് യാത്രികർ. സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2378 പേർ നെടുമ്പാശ്ശേരി വഴിയും യാത്ര തിരിക്കും. ജൂലൈ 13 നാണ് നെടുമ്പാശ്ശേരി ക്യാമ്പ് ആരംഭിക്കുന്നത്.