
ദി യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ സുനിൽ കുമാർ സദാശിവൻ.
മെയിന്റനൻസ് ടെക്നീഷ്യനായി ജോലി നോക്കുന്ന 52 വയസ്സുകാരനായ സുനിൽ കുമാർ ദി യു.എ.ഇ ലോട്ടറിയുടെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയാണ്.
മൂന്നു തീയതികൾ ചേർത്താണ് അദ്ദേഹം ടിക്കറ്റ് തെരഞ്ഞെടുത്തത് – സ്വന്തം പിറന്നാൾ ദിനവും മകളുടെയും ഭാര്യയുടേയും പിറന്നാൾ ദിനങ്ങളും.
“എനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികളെടുത്തുകൂടെ എന്നാണ് ആലോചിച്ചത്. ആദ്യം മകളുടെ പിറന്നാൾ തീയതി, പിന്നെ എന്റേത്. പിന്നെ എന്റെ ഭാര്യയുടേയും.” – വിജയി പറയുന്നു.
ഒരു സുഹൃത്തിനൊപ്പമാണ് സുനിൽ കുമാർ ടിക്കറ്റ് എടുത്തത്. ഇതിന് മുൻപ് എടുത്ത ടിക്കറ്റിൽ ഇരുവർക്കും 100 ദിർഹം ലഭിച്ചിരുന്നു. ഇതിൽ പ്രചോദിതരായാണ് വീണ്ടും ടിക്കറ്റ് എടുത്തത്.
യു.എ.ഇയിലെ മുഴുവൻ ഉപയോക്താക്കൾക്കും ഇത്തരം അവസരങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് ദി യു.എ.ഇ ലോട്ടറി പറയുന്നു. ബുധൻ, ശനി ദിവസങ്ങളിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും 5 മില്യൺ രണ്ടാം സമ്മാനവും നേടാൻ ആണ് അവസരം ലഭിക്കുക. മൂന്നു പേർക്ക് 50,000 ദിർഹം ലക്കി ചാൻസസ് പ്രൈസുകളും ലഭിക്കും.
അപ്രതീക്ഷിതമായ വിജയം
ജോലിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് വിജയിയായി എന്ന വിവരം സുനിൽ കുമാർ അറിയുന്നത്.
“രാത്രി 9.45 ആയപ്പോഴാണ് ഫോൺ നോക്കിയത്. ചെറിയ സമ്മാനമേ പ്രതീക്ഷിച്ചുള്ളൂ. നമ്പറുകൾ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.”
ഉടൻ തന്നെ ഒരു സുഹൃത്തിനെക്കാണിച്ച് ഉറപ്പു വരുത്തി. പിന്നാലെ ഭാര്യയെയും വിളിച്ചു.
“എന്റെ ഭാര്യക്ക് വലിയ ആഗ്രഹങ്ങളില്ല. അവൾക്ക് ഒരു സാധാരണ ജീവിതം ജീവിക്കണമെന്നേയുള്ളൂ. ഇത്ര വലിയ തുക ലഭിച്ചപ്പോൾ അവൾ ചോദിച്ചു, ‘നമ്മൾ ഇനി എന്ത് ചെയ്യും?’ ഞങ്ങളുടേത് സാധാരണ കുടുംബമാണ്. ബാക്കിയുള്ളവരെ സഹായിക്കാൻ ശ്രമിക്കും.” – അദ്ദേഹം പറയുന്നു.
അച്ഛന്റെ സ്വപ്നം പൂർത്തിയാകുന്നു
സുനിൽ കുമാറിന്റെ മകൾക്ക് ഇപ്പോൾ ഏഴ് വയസ്സാണ്. ഏതാണ്ട് 12 വർഷത്തോളം കാത്തിരുന്നാണ് മകളുണ്ടായത്. അതിനായി ഒരുപാട് തുകയും ചെലവായി. അവളുടെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട നമ്പറിലൂടെ ഭാഗ്യം വന്നത് മറ്റൊരു പ്രത്യേകതയുമായെന്ന് സുനിൽ കുമാർ പറയുന്നു.
മകളെ പഠിപ്പിച്ച് ഒരു ഡോക്ടർ ആക്കണമെന്നാണ് സുനിൽ കുമാർ ആഗ്രഹിക്കുന്നത്.
സമ്മാനത്തുക ലഭിക്കുമ്പോൾ മകൾക്ക് ഒരു സമ്മാനം വാങ്ങുമെന്ന് സുനിൽ കുമാർ പറയുന്നു.
ഈ വിജയത്തിന്റെ മധുരം നീണ്ടുനിൽക്കും
സമ്മാനത്തുക ഉപയോഗിച്ച് സ്വന്തം വീടിന്റെ പണി തീർക്കാനാണ് അദ്ദേഹം ആദ്യം ആഗ്രഹിക്കുന്നത്.
“ഞാൻ ചെറുപ്പം മുതലേ ജോലി ചെയ്യുന്നതാണ്. ഇനി എനിക്കൽപ്പം വിശ്രമിക്കാം.” – അദ്ദേഹം പദ്ധതി വിശദീകരിക്കുന്നു.
തനിക്ക് അറിയുന്ന ഏതാനും ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ഉത്തരവാദിത്തത്തോടെയുള്ള ഗെയിം പ്രോത്സാഹിപ്പിക്കുന്ന ദി യു.എ.ഇ ലോട്ടറി സുതാര്യതയും ഉറപ്പുവരുത്തുന്നുണ്ട്. എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ അനുമതിയോടെയാണ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam