
റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി. പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും നിലവിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്. മൂന്നു തവണ പരീക്ഷക്ക് ഹാജരാകാൻ അവസരമുണ്ടാകും. മൂന്നു തവണയും പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുകയോ വർക്ക് പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യില്ല.
വർക്ക് പെർമിറ്റ് ലഭിച്ചില്ലെങ്കിൽ റെസിഡൻറ് പെർമിറ്റ് (ഇഖാമ) ലഭിക്കില്ല. ഇതോടെ സൗദിയിൽ തങ്ങാൻ നിയമാനുസൃത അനുമതിയില്ലാതാവും. നിലവിൽ പ്രൊഫഷണൽ തൊഴിലാളികൾക്ക് സ്വമേധയാ യോഗ്യതാ പരീക്ഷ നടത്താനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിന്റെറ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് ജൂലൈ മുതൽ പടിപടിയായി സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും വിദേശികളായ പ്രൊഫഷണൽ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കും.
സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്താനാണ് തൊഴിൽ യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും യോഗ്യതാ പരീക്ഷ ബാധകമാണ്. ഒരു സ്ഥാപനത്തെയും ഇതിൽ നിന്ന് ഒഴിവാക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളായ പ്രൊഫഷണൽ തൊഴിലാളികളുടെ തൊഴിൽ നൈപുണ്യവും യോഗ്യതയും ഉറപ്പു വരുത്താനാണ് യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ വിദേശികളായ പ്രൊഫഷണൽ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് 500 ലേറെ സ്ഥാപനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam