
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. രോഗികളുടെ എണ്ണം 1012 ആയി. വ്യാഴാഴ്ച പുതുതായി 112 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചു. മദീനയിൽ ഒരു വിദേശിയുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്.
ഇതുവരെ മരിച്ച മൂന്നുപേരും വിദേശികളാണ്. ആദ്യ മരണം രജിസ്റ്റർ ചെയ്തതും മദീനയിലായിരുന്നു. 51 വയസുള്ള അഫ്ഗാൻ പൗരനായിരുന്നു അത്. ശേഷം മക്കയിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. രണ്ടും മൂന്നും മരണങ്ങൾ ഏത് രാജ്യക്കാരുടേതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച പുതുതായി നാലുപേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി. വ്യാഴാഴ്ചയിലെ പുതിയ കേസുകളിൽ 34 എണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ്.
മക്കയിൽ 26ഉം താഇഫിൽ 18ഉം ജിദ്ദയിൽ 13ഉം ദമ്മാമിൽ ആറും ഖത്വീഫിൽ അഞ്ചും മദീനയിൽ മൂന്നും അൽഖോബാറിലും ഹൊഫൂഫിലും രണ്ടുവീതവും ദഹ്റാൻ, ബുറൈദ, ഖഫ്ജി എന്നിവിടങ്ങളിൽ ഓരോ രോഗികൾ വീതവും പുതുതായി രജിസ്റ്റർ ചെയ്തു. ഇവരിൽ 12 പേർ കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 100 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് പകർന്നതാണ്. കുവൈത്തുമായി സൗദി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന പട്ടണമായ ഖഫ്ജിയിൽ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ മക്ക, മദീന, റിയാദ് നഗരങ്ങളിൽ കർഫ്യൂ സമയം 15 മണിക്കൂറായി ദീർഘിപ്പിച്ചത് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായി. ഉച്ചക്ക് ശേഷം മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയാണ് നിരോധനാജ്ഞ.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam