
അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്.
നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
ടിക്കറ്റ് നിരക്ക് കുതിക്കുന്നു; യുഎഇയിലെത്താന്‍ മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിച്ച് പ്രവാസികള്‍
നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായി; പ്രവാസിക്ക് 10 വര്‍ഷം തടവ്
ദുബൈ: നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങി വരുന്നതിനിടെ മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചു. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ബാഗ് വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. തന്റെ നാട്ടുകാരനായ മറ്റൊരാള്‍ തന്നുവിട്ട സാധനങ്ങളായിരുന്നു ഇവയെന്ന് പിടിയിലായ യുവാവ് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഒരു യാത്രക്കാരന്റെ ബാഗിന്റെ അസ്വഭാവികത ശ്രദ്ധയില്‍പെട്ട ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാളെ വിശദ പരിശോധനയ്‍ക്ക് വേണ്ടി വിമാനത്താവളത്തിലെ ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു.
മറ്റൊരാള്‍ക്ക് വേണ്ടി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് കോടതിയിലെത്തുന്നതും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ