ടാറ്റ കൺസൾട്ടൻസി സർവീസ് റിയാദ് ബ്രാഞ്ചിൽ (ടി.സി.എസ്) പ്രൊജക്ട് മാനേജരായ നിസാം സുഹൃത്തുക്കളെ
കാണാനാണ് വിസിറ്റ് വിസയിൽ വ്യാഴാഴ്ച യുഎഇയിലേക്ക് പോയത്.
റിയാദ്: മരുഭൂയാത്രക്കിടെ ഷാർജയിൽ പൊലിഞ്ഞത് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ. വെള്ളിയാഴ്ച ഡെസർട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി നിസാം പുഴക്കലകം (38) എം.ഇ.എസ് റിയാദ് ചാപ്റ്റർ മുൻ ഐ.ടി കൺവീനറാണ്. അദ്ദേഹത്തിന്റെ വിയോഗമുളവാക്കിയ വേദനയിലാണ് റിയാദിലെ ബന്ധുക്കളും സുഹൃത്തുക്കളും.
ടാറ്റ കൺസൾട്ടൻസി സർവീസ് റിയാദ് ബ്രാഞ്ചിൽ (ടി.സി.എസ്) പ്രൊജക്ട് മാനേജരായ നിസാം സുഹൃത്തുക്കളെ
കാണാനാണ് വിസിറ്റ് വിസയിൽ വ്യാഴാഴ്ച യുഎഇയിലേക്ക് പോയത്. ഭാര്യ റുഷ്ദയും മക്കളും റിയാദിലെ ഫ്ലാറ്റിലായിരുന്നു. ശനിയാഴ്ച തിരിച്ചുവരുമെന്ന് പറഞ്ഞാണ് പോയതും. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരമെത്തിയത് ദാരുണമായ മരണവാർത്തയായിരുന്നു. അതോടെ ആകെ തളർന്നുപോയ റുഷ്ദയേയും മൂന്ന് മക്കളെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വെള്ളിയാഴ്ച രാത്രിയിൽ തന്നെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ നിസാം 2005ലാണ് റിയാദിലെത്തിയത്. വിവിധ കമ്പനികളിൽ ജോലി ചെയ്തു. ഒടുവിൽ കഴിഞ്ഞ നാലുവർഷമായി ടി.സി.എസിൽ ജോലി ചെയ്യുന്നു. റിയാദ് ന്യൂ മിഡിലീസ്റ്റ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ജസ (ഒമ്പത്), എൽ.കെ.ജി വിദ്യാർഥിനി ജന്ന (നാല്), അഹമ്മദ് ബിലാൽ (നാല് മാസം) എന്നിവരാണ് മക്കൾ. പരേതനായ ഹൈദ്രോസാണ് നിസാന്റെ പിതാവ്. ആയിഷ മാതാവും. ഷാർജയിലെ അപകടത്തിൽ മരിച്ച ഷബാബ് കുസാറ്റിൽ നിസാമിന്റെ സഹപാഠിയായിരുന്നു.