
അബുദാബി: പുതിയ കൊവിഡ് ചികിത്സയ്ക്ക് യുഎഇയില്‍ അനുമതി നല്‍കി. ഹെല്‍ത്ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ആണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്. സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു.
അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാന്‍ അംഗീകാരവും ലൈസന്‍സും നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ. രോഗികളില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ ആശുപത്രിവാസം 24 മണിക്കൂറിലധികം നീളുന്നത് കുറയ്ക്കാന്‍ ഈ ചികിത്സ സഹായിക്കും. മരണനിരക്കും കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവക്കാനും പുതിയ ചികിത്സയിലൂടെ സാധിക്കും.
85 ശതമാനം ഫലപ്രദമാണ് ഈ മരുന്നെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ സൊട്രോവിമാബ് 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരില്‍ ഉപയോഗിക്കാം. നേരിയതോ ഇടത്തരമോ ആയ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളവരിലും മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഒറ്റ ഡോസ് ആന്റിബോഡി ചികിത്സയാണിത്. കൊവിഡിന്റെ വകഭേദങ്ങളെ തടയാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam