
അബുദാബി: യുഎഇ കസ്റ്റംസിന്റെ ലോഗോയും പേരുമുള്‍പ്പെടെ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ജനങ്ങളെ ലക്ഷ്യംവെച്ച് കസ്റ്റംസ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രാദേശികമായും അന്തര്‍ദേശീയമായും നടക്കുന്ന തട്ടിപ്പ് നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാജ മത്സരങ്ങള്‍ പ്രഖ്യാപിച്ചും. സമ്മാനങ്ങള്‍ ലഭിച്ചതായി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചുമൊക്കെയാണ് ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. 5000 ഡോളറിന്റെ ഫീസ് നല്‍കണമെന്നും ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്നുമൊക്കെയാണ് സന്ദേശങ്ങളിലെ ഉള്ളടക്കം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവയോട് പ്രതികരിക്കാതെ അക്കാര്യം എത്രയും വേഗം അധികൃതരെ അറിയിക്കണം. ഫെഡറല്‍ കസ്റ്റംസ് അതോരിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയോ ഔദ്യോഗിക വെബ്‍സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാം. സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകള്‍ ഒരിക്കലും തുറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam