
ദുബായ്/ഷാർജ: യുഎഇയിലെ വിവിധ താമസമേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് സംബന്ധിച്ച പരാതികളിൽ വ്യക്തത വരുത്തി യുഎഇ പോലീസ്. മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഇത്തരം ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇത് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉണ്ടാക്കുന്ന ശബ്ദമാണെന്നും അധികൃതർ അറിയിച്ചു. ഇത്തരക്കാർക്കെതിരെ രാജ്യവ്യാപകമായി കടുത്ത നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായ്, ഷാർജ തുടങ്ങിയ ഇടങ്ങളിലെ താമസമേഖലകളിൽ രാത്രികാലങ്ങളിൽ മിസൈൽ ആക്രമണമോ സ്ഫോടനമോ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ശബ്ദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷ വാർത്തകൾക്കിടയിൽ കേട്ട ഈ വലിയ ശബ്ദങ്ങൾ താമസക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ, സൈലൻസറുകളിൽ മാറ്റം വരുത്തി (Modified Exhausts) മനഃപൂർവം 'ബാക്ക് ഫയർ' ശബ്ദങ്ങൾ ഉണ്ടാക്കുന്നതാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
കൗമാരക്കാരും യുവാക്കളും എൻജിൻ റേസ് ചെയ്തും രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിച്ചും ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് പൊതുജന സമാധാനത്തിന് വലിയ തടസ്സമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന ശക്തമാക്കിയതായി ദുബായ് പോലീസ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.പ്രത്യേക പരിശോധനാ കേന്ദ്രങ്ങളും പട്രോളിംഗും സജ്ജീകരിച്ചതായി ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനി അറിയിച്ചു.
വൻതുക പിഴയും ജയിൽ ശിക്ഷയും
യുഎഇ ഗതാഗത നിയമപ്രകാരം നിയമലംഘകർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്:
* അമിത ശബ്ദമുണ്ടാക്കുന്നവർക്ക് 2,000 ദിർഹം പിഴ.
* ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ ചുമത്തും.
* ശബ്ദമുണ്ടാക്കുന്ന വാഹനം പോലീസ് കണ്ടുകെട്ടും.
* പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് 10,000 ദിർഹം വരെ ഫീസായി നൽകേണ്ടി വരും.
മാതാപിതാക്കൾ ശ്രദ്ധിക്കുക
യുവ ഡ്രൈവർമാരും കൗമാരക്കാരും ഇത്തരം അപകടകരമായ പ്രവണതകളിൽ ഏർപ്പെടുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്നും, ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണികളില്ലെന്നും അധികൃതർ ആവർത്തിച്ചു. അലക്ഷ്യമായി വാഹനമോടിക്കുന്നതോ ശല്യമുണ്ടാക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക പോലീസ് ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam