യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

Published : Jan 19, 2026, 11:24 AM IST
modi and uae president

Synopsis

യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്.

ദില്ലി: ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.  ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.

പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ, നിക്ഷേപ ഉടമ്പടികൾ എന്നിവയിലെ പുരോഗതി വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം, ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളൽ, ഗാസയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ബന്ധം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വലിയ വളർച്ചയാണ് കൈവരിച്ചത്. ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളവും അടുത്തതുമായ ബഹുമുഖ ബന്ധമാണുള്ളത്. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിൽ പുതിയ ചക്രവാളങ്ങൾ തുറക്കാൻ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തേകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്‍റ് തന്നെ നേരിട്ടെത്തുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഇൻഷുറൻസ് ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയും
ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി