
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയം രൂപം നല്‍കി. ഈ വര്‍ഷം രാജ്യത്തെ സ്വകാര്യ രംഗത്ത് 30,000 സ്വദേശികള്‍ക്ക് കൂടി ജോലി നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹംലി അറിയിച്ചു.
സ്വദേശിവത്കരണം ഇത്തവണ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാനവ വിഭവശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. 2017ല്‍ സ്വദേശികള്‍ക്ക് 6,862 തൊഴിലവസരങ്ങള്‍ മാത്രം ലഭ്യമായിരുന്ന സ്ഥാനത്ത് 2018ല്‍ 20,225 തൊഴിലവസരങ്ങളാണ് നല്‍കിയത്. ഇതില്‍ 11,700 പേരോളം ജോലി നേടുകയും ചെയ്തു. ഈ വര്‍ഷം 30,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭ്യമാക്കാനാണ് ശ്രമം.
ഏവിയേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ്, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ടെക്നോളജി, സര്‍വീസ് സെന്ററുകള്‍, ഫിനാന്‍സ്-ബാങ്കിങ്, ഇന്‍ഷുറന്‍സ്, ചില്ലറ വ്യാപാരം, ടൂറിസം തുടങ്ങിയ രംഗങ്ങളിലാണ് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. 100 ദിവസം നീണ്ട റിക്രൂട്ട്മെന്റുകളും കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി സംഘടിപ്പിച്ചിരുന്നു. 2031ഓടെ 6.10 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും മാനവവിഭവ ശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹംലി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam