സൗദിയിൽ കർഫ്യൂ ഇളവുള്ളവർക്ക് നാളെ മുതൽ ഏകീകൃത പാസ്

By Web TeamFirst Published Apr 12, 2020, 9:51 PM IST
Highlights

കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിൽ ഡ്രൈവർക്ക് മാത്രം പാസ് മതിയാകും. ബസിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ പകുതിപേരെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യമന്ത്രാലയം നിർദേശിച്ച മുഴുവൻ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരിക്കണം യാത്ര ചെയ്യുന്നത്. 

റിയാദ്: കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ ഏകീകൃത പാസ് നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പ്രത്യേക വിഭാഗങ്ങളായി തിരിക്കാതെയുള്ള പാസ് റിയാദിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഈ പാസ് പ്രാബല്യത്തിലാകും.  നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും. 

കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. ഇളവിന്റെ മറവിൽ റോഡുകളിൽ വാഹനങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രണിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് എര്‍പ്പെടുത്തുന്നത്. സർക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെയ്ക്കേണ്ടത്. 

കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിൽ ഡ്രൈവർക്ക് മാത്രം പാസ് മതിയാകും. ബസിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ പകുതിപേരെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യമന്ത്രാലയം നിർദേശിച്ച മുഴുവൻ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരിക്കണം യാത്ര ചെയ്യുന്നത്. കർഫ്യൂ ലംഘനം നടത്തിയാൽ ആദ്യ തവണ 10,000 റിയാൽ പിഴ, രണ്ടാം തവണ 20,000 റിയാൽ പിഴ, മൂന്നാം തവണ ജയിൽ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

click me!