യൂണിയന്‍ കോപിന്റെ പുതിയ മൊത്തവില്‍പന ശാഖ പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published Jul 23, 2020, 6:27 PM IST
Highlights

യൂണിയന്‍ കോപിന്റെ മൊത്തവില്‍പന വിഭാഗമായ 'കോപ് ഫാക്ടറി', ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും സഹായകമാവുന്ന ആശയമാണ്. വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഒപ്പം ആയിരത്തിലേറെ ഉത്പ്പന്നങ്ങള്‍ കൂടുതല്‍ സഹായകമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ടാകും.

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന് കീഴില്‍, മദ്ധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഉത്പന്ന സംഭരണ കേന്ദ്രമായ 'കോപ് ഫാക്ടറി' പ്രവര്‍ത്തനം തുടങ്ങി. ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങള്‍ക്കായി പുതിയ മൊത്ത വിതരണ ശാഖയും ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങി.  എല്ലാ സാധനങ്ങളും ഹോള്‍സെയില്‍ വിലയ്ക്ക് ലഭ്യമാകുന്ന ഈ പുതിയ വെയര്‍ഹൗസ് ദുബായിലെ അല്‍ തയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. എല്ലാ സാധനങ്ങള്‍ക്കും 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവ് ഇവിടെ ലഭിക്കും.

രാജ്യത്ത് സുസ്ഥിര ഭക്ഷ്യവിഭവ ശേഷി ഉറപ്പുവരുത്തുകയും ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് പ്രഥമ പരിഗണന നല്‍കുകയും ചെയ്യുന്ന യുഎഇ ഭരണ നേതൃത്വത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായ ചുവടുവെപ്പാണ് യൂണിയന്‍ കോപ് നടത്തിയതെന്ന് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ വിതരണം സുസ്ഥിരമാവണമെന്നും അതിന് പ്രഥമ പരിഗണന നല്‍കണണെന്നും മറ്റൊന്നും അതിനെ ബാധിക്കരുതെന്നുമുള്ള, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ആഹ്വാനം ഏറ്റെടുക്കുക കൂടിയാണ് ചെയ്യുന്നത്. എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന പിന്തുണ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതികള്‍ നടപ്പാക്കാനും ശാഖകളുടെ പ്രവര്‍ത്തനാരംഭവും വേഗത്തിലാക്കുന്നതിനായി ആവശ്യമായ അനുമതികളും നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്ന് അല്‍ ഫലാസി അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ ശാഖകളിലേക്കും പദ്ധതി സ്ഥലങ്ങളിലേക്കുമുള്ള റോഡുകളും മറ്റ് അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള സംവിധാനമൊരുക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. സമൂഹത്തിലുടനീളവും ഉപഭോക്താക്കള്‍ക്ക് വിശേഷിച്ചും സന്തോഷം പകരാനുള്ള യൂണിയന്‍ കോപിന്റെ പരിശ്രമമാണ് ഇവയ്ക്കെല്ലാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി പതിനായിരത്തോളം ഉത്പന്നങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള പുതിയ ശാഖയില്‍ ഒരേ സമയം ഇരുനൂറിലേറെപ്പേര്‍ക്ക് ഷോപ്പ് ചെയ്യാനാവും. തിരക്കൊഴിവാക്കുന്നതിവായി 15,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണത്തിലാണ്  സൂപ്പര്‍ മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. സെല്‍ഫ് സര്‍വീസ് അടിസ്ഥാനത്തിലായിരിക്കും പുതിയ ശാഖയുടെ പ്രവര്‍ത്തനം.

പ്രതിസന്ധിക്കാലത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാറിനോ ഓഹരി ഉടമകള്‍ക്കോ അധിക ചെലവുകളോ ബാധ്യതകളോ ഉണ്ടാക്കാതെ എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത യൂണിയന്‍ കോപ് ഉറപ്പാക്കിയിരുന്നു. ഇതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും വിപണിയിലും വിലയിലും രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനുമായി. കേവല ഭൗതിക ലക്ഷ്യങ്ങള്‍ക്കപ്പുറം രാജ്യത്തേയും ജനങ്ങളെയും സഹായിക്കാനുള്ള എല്ലാ സാധതകളും ഉപയോഗപ്പെടുത്തിയെന്നും അല്‍ ഫലാസി പറഞ്ഞു. പ്രവര്‍ത്തന ചിലവുകള്‍ക്കാവശ്യമായ തുക മാത്രം ഈടാക്കി വില്‍പന നടത്തുന്ന പുതിയ ശാഖ ഒരുതരത്തില്‍ സാമൂഹിക സേവനം കൂടിയാണെന്നും ഉന്നത ഗുണമേന്മ ഉറപ്പാക്കി കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!