യൂണിയന്‍ കോപിന്റെ മൂന്നാമത് 'കൂപ്' സ്റ്റോര്‍ അല്‍ ഖൂസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

By Web TeamFirst Published Nov 11, 2020, 7:01 PM IST
Highlights

ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ രീതിയില്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഈ ശാഖ രാവിലെ 6.30 മുതല്‍ രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുമെന്ന് യൂണിയന്‍ കോപ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹാരിബ് മുഹമ്മദ് ബിന്‍ താനി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ഷോപ്പിങ് അന്തരീക്ഷം ഒരുക്കുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ കൂപ് ശൃംഖലയിലെ മൂന്നാമത്തെ സ്റ്റോര്‍ ദുബൈയിലെ അല്‍ ഖൂസ്-1ല്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ വലിപ്പത്തിലുള്ള പുതിയ ശാഖകള്‍ തുടങ്ങുന്നതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനുള്ള യൂണിയന്‍ കോപിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂപ് ശൃംഖലയിലെ പുതിയ ശാഖ ആരംഭിക്കുന്നത്.

യൂണിയന്‍ കോപ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹാരിബ് മുഹമ്മദ് ബിന്‍ താനി, ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ മദിയ അല്‍ മറി, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ മാനേജര്‍മാരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിന്റെ ഭാഗമായിരുന്നു. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്.

അതത് സ്ഥലങ്ങളിലെ താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എത്തിച്ചുനല്‍കുകയാണ് യൂണിയന്‍ കോപിന്റെ പ്രധാന ലക്ഷ്യമെന്ന് യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. അല്‍ ഖൂസ് ഏരിയയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന വലിയ വിഭാഗം ഉപഭോക്താക്കള്‍ക്കായി 20,000ത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളാണ് പുതിയ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദി പോയിന്റെ', 'അല്‍ മംസാര്‍' എന്നിവിടങ്ങളിലാണ് യൂണിയന്‍ കോപ് ഇത്തരത്തിലുള്ള പുതിയ രണ്ട് സ്റ്റോറുകള്‍ തുടങ്ങിയിട്ടുള്ളതെന്ന് ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിലുള്ള യൂണിയന്‍ കോപിന്റെ താല്‍പ്പര്യം ചൂണ്ടിക്കാട്ടി അല്‍ ഫലസി പറഞ്ഞു.

ബിസിനസ്, റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ കൊമേഴ്‌സ്യല്‍ സെന്റര്‍ ഏറെ ആകര്‍ഷകമാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖൂസ് കൂപില്‍ ആദ്യത്തെ നിലയില്‍ നാല് ഷോറൂമുകളും ഒരു കൂപ് സ്റ്റോറും 20 ഓഫീസുകളുമാണുള്ളത്. ഇവ വിവിധ ബിസിനസുകള്‍ക്കായി വാടകയ്ക്ക് നല്‍കുന്നതാണ്. കിയോസ്‌കുകളിലൂടെ കൂടുതല്‍ ബിസിനസ് അവസരവും യൂണിയന്‍ കോപ് നല്‍കുന്നു. 

ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ രീതിയില്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഈ ശാഖ രാവിലെ 6.30 മുതല്‍ രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുമെന്ന് യൂണിയന്‍ കോപ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹാരിബ് മുഹമ്മദ് ബിന്‍ താനി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ഷോപ്പിങ് അന്തരീക്ഷം ഒരുക്കുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ആധുനിക റീട്ടെയില്‍ സവിശേഷതകളും ഒപ്പം തന്നെ ആഗോള നിലവാരവും നിലനില്‍ത്തിക്കൊണ്ടുള്ള ആശയമാണ് പുതിയ സ്റ്റോറിന് പിന്നില്‍. 

13,548 ചതുരശ്ര അടി വ്യാപ്തിയിലാണ് ശാഖ ഒരുക്കിയിട്ടുള്ളത്. 3,799 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്‌റ്റോറേജ് ഏരിയയും ഇവിടെയുണ്ട്. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാനും ഷോപ്പിങ് അനുഭവം കൂടുതല്‍ രസകരമാക്കാനും സാധിക്കും. സൗകര്യപ്രദമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനും വേണ്ടി ബ്രാഞ്ചിന്റെ നിര്‍മ്മാണത്തില്‍ മികച്ച ഫര്‍ണിഷിങും ഡിസൈന്‍ നിലവാരവുമാണ് പുലര്‍ത്തിയിട്ടുള്ളത്. അധിക ഡിസ്‌കൗണ്ടുകള്‍ക്കും പ്രത്യേക പ്രൊമോഷനുകള്‍ ലഭിക്കാനും ഓഹരി ഉടമകള്‍ക്ക് അംഗത്വ നമ്പരും ഉപഭോക്താക്കള്‍ക്ക് തമായസ് ലോയല്‍റ്റി കാര്‍ഡുകളും ഉപയോഗിക്കാം. 

click me!