
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ കൊമേഷ്യല്‍ സെന്റര്‍ അല്‍ ബര്‍ഷ സൗത്ത് -1ല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും വിപണിയില്‍ ഗുണപരമായ സന്തുലനവും കൂടുതല്‍ മികച്ച ഷോപ്പിങ് അനുഭവവും സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് യൂണിയന്‍ കോപ് നടത്തുന്ന വിപൂലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ സെന്റര്‍ തുടങ്ങുന്നത്.
അഡ്‍മിന്‍ അഫയേഴ്‍സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിറിഗാദ് അല്‍ ഫലാസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അഡ്‍മിന്‍ അഫയേഴ്‍സ് വിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രൊജക്ട് അതത് വിഭാഗങ്ങള്‍ക്കും ഡിവിഷനുകള്‍ക്കും കൈമാറുന്ന ചടങ്ങിലാണ് പുതിയ ശാഖയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. ജൂലൈ മാസം തന്നെ സെന്റര്‍ ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് സൂചന. പുതിയ സെന്ററുകളിലും ഉത്പന്നങ്ങളുടെ വിപുലമായ സ്റ്റോക്ക് തയ്യാറാക്കുന്നതിനൊപ്പം നവീനമായ ഷോപ്പിങ് രീതിയും സജ്ജീകരിക്കും. ദുബൈയില്‍ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യകത കൂടി കണക്കിലെടുത്ത് അതിനുതകുന്ന തരത്തിലായിരിക്കും നിലവിലുള്ള 21 ശാഖകള്‍ക്കൊപ്പം പുതിയ സെന്ററിന്റെയും പ്രവര്‍ത്തനം. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ വിപുലീകരണവും യൂണിയന്‍ കോപ് ലക്ഷ്യമിടുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വ്യത്യസ്ഥമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന പദ്ധതികള്‍ക്കൊപ്പം മിതമായ വിലയില്‍ ഏറ്റവും ഗുണനിലവാരത്തിലുള്ള നല്ല ഉത്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും യൂണിയന്‍ കോപ് പ്രതിജ്ഞാബദ്ധമാണെന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നൂറു ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയാണ് അല്‍ ബര്‍ഷയിലെ കൊമേഴ്‍സ്യല്‍ സെന്റര്‍ ജൂലൈ മാസത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച് കൂടുതല്‍ വളരുകയാണ് യൂണിയന്‍ കോപ്.
മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് പ്രൊജക്ടിന് നടുവിലായി പ്രവര്‍ത്തനം തുടങ്ങുന്ന പുതിയ സെന്റര്‍ അതിന്റെ സ്ഥാനം കൊണ്ടുതന്നെ ശ്രദ്ധേയമാവും. അല്‍ ബര്‍ഷ സൗത്ത് 1,2,3,4 എന്നിവിടങ്ങളിലെയും അല്‍ ബര്‍ഷ 1,2,3 എന്നിവിടങ്ങളിലെയും ദുബൈ മിറാക്കിള്‍ ഗാര്‍ഡനിലെയും ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam